കോട്ടയം: മുഖ്യമന്ത്രിയും എൻഎസ്എസ് നേതൃത്വവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, അനുനയ നീക്കവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി പി.ജെ. കുര്യൻ ഈ വിഷയത്തിൽ സംസാരിക്കാൻ ഒരുങ്ങുകയാണ്. പാർട്ടി നിർദേശപ്രകാരമല്ല, മറിച്ച് സ്വന്തം നിലയിലാണ് കുര്യൻ മധ്യസ്ഥശ്രമത്തിന് മുൻകൈ എടുക്കുന്നത്.
സുകുമാരൻ നായരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലാണ് പി.ജെ. കുര്യൻ മധ്യസ്ഥതയ്ക്ക് തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രിയെ കാണാൻ എൻഎസ്എസ് നേതൃത്വം സമയം ചോദിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്ന ആരോപണവും, ഇത് മുഖ്യമന്ത്രി നിഷേധിച്ചതുമാണ് തർക്കത്തിന് കാരണമായത്.
മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും താൻ ഇനി അദ്ദേഹത്തെ കാണാനില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ബജറ്റ് തിരക്കുകൾ കാരണമാണ് കൂടിക്കാഴ്ച വൈകിയതെങ്കിൽ അത് അപ്പോൾ തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.