ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽനിന്നു തടഞ്ഞത് പാർലമെന്ററി നടപടിക്രമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണെന്നു രാജ്യസഭ മുൻ ഉപാധ്യക്ഷനും പ്രമുഖ പാർലമെന്റേറിയനുമായ പ്രഫ. പി.ജെ. കുര്യൻ.
പാർലമെന്റിൽ എംപിമാർ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം ഭരണഘടനാവിരുദ്ധവും നിയമനിർമാണ സഭയുടെ അധികാരങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റവുമാണെന്നും എട്ടു തവണ പാർലമെന്റംഗമായിരുന്ന കുര്യൻ വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചുതുടങ്ങിയപ്പോൾ ഉദ്ധരിക്കാൻ ഒരുങ്ങിയത് നിയമപ്രകാരം പബ്ലിഷ് ചെയ്ത ഒരു പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽനിന്നാണ്. പൊതുസഞ്ചയത്തിലുള്ള (പബ്ലിക് ഡൊമെയ്ൻ) ലേഖനത്തിൽനിന്നുള്ള ഭാഗം പ്രസംഗിക്കുന്നതു തടയാൻ നിയമവും ചട്ടങ്ങളുമില്ല.
പ്രസിദ്ധീകരിക്കാത്ത ബുക്കിന്റെ കാര്യം പറഞ്ഞു പൊതുമധ്യത്തിലുള്ള ഉദ്ധരണി (ക്വോട്ട്) തടയാനും വകുപ്പില്ല. പൊതുസഞ്ചയത്തിലുള്ളത് ഉന്നയിക്കുന്നതിൽനിന്നു പ്രതിപക്ഷനേതാവിനെ തടയാൻ കഴിയുന്ന നിയമമോ കീഴ്വഴക്കമോ രീതിയോ ലോക്സഭയിലില്ല.- പ്രഫ. കുര്യൻ തുറന്നടിച്ചു.
സ്പീക്കർ നീതിമാനാകണം
ഉദ്ധരണിയുടെ സത്യസന്ധതയെക്കുറിച്ച് സ്പീക്കർക്കു സംശയമുണ്ടായിരുന്നെങ്കിൽ അത് ആധികാരികമാക്കാൻ (ഒഥന്റിക്കേറ്റ്) ചെയ്യാൻ ആവശ്യപ്പെടാം. സ്പീക്കർ അതു ചെയ്തില്ല. ഉദ്ധരിച്ചതിൽ സത്യസന്ധമല്ലാത്തതോ അപമാനകരമായതോ എന്തെങ്കിലും ഉണ്ടെങ്കിൽ സ്പീക്കർക്ക് അതു നീക്കംചെയ്യാം. അംഗത്തിനെതിരേ നടപടിയെടുക്കുകയും ചെയ്യാം. പ്രതിപക്ഷനേതാവ് പറഞ്ഞശേഷമുള്ള നിയമാനുസൃതമായ മാർഗം അതായിരുന്നു. അതിനു പകരം സ്പീക്കർ ചെയ്തതു പ്രതിപക്ഷനേതാവിനെ തടയുകയാണ്.
“വീണ്ടും ലോക്സഭാ സ്തംഭനത്തെക്കുറിച്ച്”എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമത്തിൽ ഇതേക്കുറിച്ചെഴുതിയ രണ്ടാമത്തെ കുറിപ്പിൽ കുര്യൻ ചൂണ്ടിക്കാട്ടി.
“മുൻകൂർ നോട്ടീസ് കൊടുത്തിട്ടായാലും കൊടുക്കാതെയായാലും പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽ നിന്നു തടയുന്നത് പാർലമെന്ററി കീഴ്വഴക്കങ്ങൾക്കും (കണ്വെൻഷൻസ്) നടപടിക്രമങ്ങൾക്കും വിരുദ്ധമാണ്.
എന്റെ ദീർഘകാല പാർലമെന്ററി ചരിത്രത്തിൽ ഒരിക്കൽപോലും അങ്ങനെയൊരു സംഭവം അറിയില്ല. സഭാനേതാവോ പ്രതിപക്ഷനേതാവോ എപ്പോൾ എഴുന്നേറ്റാലും അവർക്ക് അവസരം നൽകുകയാണ് ഇതുവരെയുള്ള കീഴ്വഴക്കം. സ്പീക്കർസ്ഥാനം ഏറ്റവും പ്രധാനപ്പെട്ട ഒരു ഭരണഘടനാപദവിയാണ്. അദ്ദേഹം നീതിമാനായാൽ മാത്രം പോരാ, മറിച്ച് അങ്ങനെയാണെന്നു തോന്നിപ്പിക്കുകയും വേണം. രണ്ടു രീതിയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്” - രാജ്യസഭയുടെ മുൻ ഉപാധ്യക്ഷൻ കുറ്റപ്പെടുത്തി.
രാഹുൽഗാന്ധി ഉദ്ധരിക്കാൻ ആസ്പദമാക്കിയ വിഷയം അതീവ ഗൗരവമുള്ളതാണെന്നതാണു മറ്റൊരു കാര്യമെന്ന് പ്രഫ. കുര്യൻ ഓർമിപ്പിച്ചു. ചൈനീസ് പട്ടാളം നമ്മുടെ അതിർത്തിയിലേക്ക് കയറുന്പോഴുണ്ടായ കേന്ദ്രസർക്കാരിന്റെ നിസംഗതയാണു വിഷയം. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും ചൈനീസ് ആക്രമണസാധ്യതയുള്ള സാഹചര്യത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ചുമാണിത്. രണ്ടര മണിക്കൂറിനുശേഷം തീരുമാനമെടുക്കുവാനുള്ള അധികാരം പട്ടാളത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
ഗൗരവതരമായ ഈ വീഴ്ച പാർലമെന്റിലല്ലാതെ എവിടെയാണു ചർച്ച ചെയ്യേണ്ടത്? സൈനികമേധാവിയുടെ ആരോപണം തെറ്റാണെങ്കിൽ സർക്കാരിനതു നിഷേധിക്കുകയും വിശദീകരിക്കുകയും ചെയ്യാം. അത്തരമൊരു ചർച്ച നിഷേധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഇത്ര വലിയ വീഴ്ച പാർലമെന്റും ജനങ്ങളും അറിയേണ്ടതല്ലേയെന്നും മുതിർന്ന കോണ്ഗ്രസ് നേതാവായ കുര്യൻ ചോദിച്ചു.
ലെജിസ്ലേച്ചറിനുമേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റം
ചില വിഷയങ്ങളെക്കുറിച്ചുള്ള എംപിമാരുടെ ചോദ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തുകയോ മറുപടി പറയുകയോ വേണ്ടെന്ന് ലോക്സഭാ സെക്രട്ടറിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതിനെയും കുര്യൻ നിശിതമായി വിമർശിച്ചു. ഭരണഘടനപ്രകാരം അങ്ങനെയൊരു നിർദേശം നൽകാൻ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ അധികാരമില്ല. ചോദ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് ലോക്സഭാ സെക്രട്ടേറിയറ്റാണ്. സർക്കാരിന് അതിൽ യാതൊരു അധികാരവുമില്ല. ലെജിസ്ലേച്ചറിന്റെ മേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റമാണു നടന്നത്. ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമാണിതെന്നും പ്രഫ. കുര്യൻ കുറ്റപ്പെടുത്തി.